നിലയില്ലാ കയങ്ങളിൽ രക്ഷകനാവാൻ ഇനി ഹംസ ഇല്ല.
കാൽ നൂറ്റാണ്ടുകാലം ജീവൻ രക്ഷാപ്രവർത്തനം നടത്തിയ യുവാവ് ഓർമ്മയായി. നിലയില്ലാ കയങ്ങളിലും കുത്തൊഴുക്കുള്ള പുഴകളിലും സ്വജീവൻ പണയം വച്ച് സാഹസികമായി രക്ഷാപ്രവർത്തനം നടത്തി ജീവനോടെയും അല്ലാതെയും നിരവധി പേരെ പുറത്തെടുത്ത പ്രമുഖ മുങ്ങൽ വിദഗ്ദനും സിവിൽ ഡിഫൻസ് അംഗവുമായ തിരുവേഗപ്പുറ പൈലിപ്പുറം പട്ടന്മാർ തൊടി ഹംസ (ബാബു-43) മരണപ്പെട്ടു.
ഷൊർണൂർ മുതൽ തിരുന്നാവായ വരെയും പെരിന്തൽമണ്ണ മുതൽ എടപ്പാൾ വരെയും പുഴയിലോ കുളത്തിലോ വീണ് ആരെയെങ്കിലും കാണാതായാൽ ആദ്യം വിളി വരുന്നത് ഹംസക്കാണ്. പൊലിസും ഫയർഫോഴ്‌സും തോറ്റിടത്ത് നിന്നും ഹംസ തുടങ്ങും. നിലയില്ലാ കയങ്ങളിൽ മുങ്ങിത്താഴ്ന്ന് ജീവനറ്റ ശരീരങ്ങൾ പൊക്കിയെടുക്കാൻ ഓടിയെത്തുന്ന ഹംസ നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ്. സാമ്പത്തിക പ്രതിഫലം പ്രതീക്ഷിക്കാതെയുള്ള സന്നദ്ധ പ്രവർത്തനമാണ് ഹംസ നടത്തിവന്നിരുന്നത്. ഹംസയുടെ നിസ്വാർത്ഥ സേവനം മാനിച്ച്
ഫയർഫോഴ്സിൽ ജോലി നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ജലരേഖയായി. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം.

Comments
Post a Comment